കക്കയത്ത് വ്യാപക മൃഗവേട്ട

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 30 ജനുവരി, 2012 | 10:42 PM

പേരാമ്പ്ര: പെരുവണ്ണാമൂഴി കക്കയം വനമേഖലയില്‍ മൃഗവേട്ട വ്യാപകം. കക്കയം വന്യജീവി സങ്കേതത്തിനടുത്ത് കാറ്റുള്ളമലയില്‍ ശനിയാഴ്ച രാവിലെയാണ് അജ്ഞാതസംഘം കേഴമാനിനെ വെടിവെച്ചത്. നായ്ക്കള്‍ ഓടിച്ചുകൊണ്ടുവന്ന കേഴമാന്‍ കമ്പക്കല്‍ സ്കറിയാ തോമസിന്റെ പറമ്പില്‍ ചത്തുവീണു. പുറത്തും മുന്‍കാലിനുമാണ് വെടിയേറ്റത്. ബീറ്റ് ഫോറസ്റ്റര്‍ ബാലചന്ദ്രന്‍ പുത്തൂര്‍ , ഗാര്‍ഡുമാരായ എന്‍ കെ ബാലകൃഷ്ണന്‍ , ഇ പ്രജീഷ് എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. പേരാമ്പ്ര വെറ്ററിനറി പോളി ക്ലിനിക്കിലെ സര്‍ജന്‍ ഡോ. കെ ആര്‍ ഗീത പോസ്റ്റ്മോര്‍ട്ടം നടത്തി. മുതുകാട്, ചെമ്പനോട, പൂഴിത്തോട് ഭാഗങ്ങളില്‍ ഇതിനകം നിരവധി മലമാനുകളെ വെടിവെച്ചുകൊന്ന് ഇറച്ചി വില്പന നടത്തിയ സംഭവമുണ്ടായിരുന്നു. പ്രതികളെ പിടിക്കാനെത്തിയ വനംവകുപ്പുകാര്‍ ആക്രമിക്കപ്പെടുകയുണ്ടായി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതോടെ കഴിഞ്ഞ ദിവസം കള്ളത്തോക്കുകളും മാരകായുധങ്ങളും പിടികൂടിയിരുന്നു. കൃഷിനാശമുണ്ടാക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയതിന്റെ മറവിലാണ് ഇവിടങ്ങളില്‍ വേട്ട വ്യാപകമായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ